
മൊഗ്രാൽ.സ്കൂൾ വികസന ഫണ്ടിൽ നിന്ന് 35ലക്ഷം രൂപ അടിച്ചു മാറ്റിയ മുൻ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഇൻ ചാർജ് കെ. അനിലിനെതിരെ മുൻ എസ്.എം.സി ചെയർമാൻ
ഹാദി തങ്ങൾ മൊഗ്രാൽ, നിലവിലെ എസ്.എം.സി ചെയർമാൻ ആരിഫ് എൻജിനീയർ എന്നിവർ കുമ്പള പൊലിസിൽ പരാതി നൽകി.
സ്കൂളിൽ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കണമെ ന്നാവശ്യപ്പെട്ട് പി.ടി.എ വിജിലൻസിനും,ഡി.ഡി ക്കും, പൊലിസിലും പരാതി നൽകി.
പി.ടി.എ യോഗത്തിലാണ് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക ക്രമക്കേട് പുറത്ത് വന്നത്. സർവീസിൽ നിന്ന് വിരമിച്ച മുൻ പ്രധാന അധ്യാപകൻ സുകുമാരൻ കെ തന്റെ ഭരണകാലത്തെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റിന് വിധേയമാക്കിയപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസ്സിലാക്കിയത്.
ഇത് പി.ടി.എ യോഗത്തിൽ വലിയ ഒച്ചപ്പാടിനും വഴിവെച്ചു.പിന്നീട് പി.ടി.എ അംഗങ്ങൾ ബാങ്കിൽ അന്വേഷിച്ചപ്പോൾ പണം പിൻവലിച്ചതായും കണ്ടെത്തി. അതിനിടെ പി.ടി.എ യോഗത്തിൽ അധ്യാപകർ മൗനം പാലിച്ചത് ഏറെ വിമർശനങ്ങൾക്കും കാരണമായി.
2023-24,24-25 വർഷങ്ങളിലെ സ്കൂൾ വികസനത്തിനായുള്ള എസ്.എസ്.കെ ഫണ്ട് ഉൾപ്പെടെയുള്ള തുകയാണ് അനിൽ കെ തിരിമറി നടത്തിയത്.ചെക്ക് ലീഫിൽ തങ്ങൾ ഇട്ടു കൊടുത്ത ഒപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് എസ്.എം.സി ചെയർമാൻമാർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.വ്യാജ ഒപ്പിട്ടും പണം പിൻവലിച്ചിട്ടുണ്ട്. സ്കൂളിലെ ദൈനംദിന ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് ചെറിയ തുക എഴുതി ഒപ്പിട്ട ചക്കിൽ പിന്നീട് വലിയ തുക എഴുതി ലക്ഷങ്ങൾ തിറിമറി നടത്തി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് എസ്.എം.സി മുൻ ചെയർമാൻ സയ്യിദ് ഹാദി തങ്ങളും,ആരിഫ് എൻജിനീയറും പറയുന്നത്. അനിലിനെ നാളെ പൊലിസ് വിളിച്ചുവരുത്തി ചോദ്യം ചെയ്താലേ കൂടുതൽ വിവരം പുറത്തുവരികയുള്ളൂ.
സ്കൂൾ കെട്ടിട നിർമ്മാണം,കക്കൂസ് നിർമ്മാണം, പഠനോപകരണങ്ങൾ വാങ്ങാനുള്ള ഫണ്ട് തുടങ്ങി സർക്കാരിന്റെ വിവിധ ഫണ്ടുകളിൽ നിന്നാണ് മുൻവർഷം 13 ലക്ഷം രൂപയും,ഈ വർഷം 22 ലക്ഷം രൂപയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്തത്.
വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.